വംശഹത്യയുടെ ബാക്കിപത്രം
വീടിനു സമീപമുള്ള മരത്തിന്റെ ഉയരമുള്ള ശാഖയിൽ കടന്നലുകൾ കോളനി സ്ഥാപിച്ച് താമസം തുടങ്ങിയത് ആദ്യമായി കണ്ടത് തേങ്ങ പറിക്കാൻ വന്ന രാജീവനാണ്. അത്‌കേട്ട് മേലോട്ട് നോക്കിയപ്പോൾ പച്ചിലകൾക്കിടയിൽ കൂടിന്റെ വെള്ളനിറം കാണാനായി. വണ്ടിന്റെ രൂപമുള്ള മിസൈലുകൾ ആകാശത്തുകൂടി പറന്നുവന്ന് കൂട്ടിനകത്ത് കടക്കുന്നതും വെളിയിലേക്ക് പോവുകയും ചെയ്യുന്നത് കടന്നലുകളാണെന്ന് രാജീവൻ ഉറപ്പിച്ചുപറഞ്ഞു. അതോടെ പരിസരവാസികൾക്കെല്ലാം ഭയമാവാൻ തുടങ്ങി, കാരണം കടന്നൽകുത്തേറ്റ് മരണമടഞ്ഞതും ആശുപത്രിയിലായതുമായ വാർത്തകൾ പത്രത്തിൽ നിത്യേനയെന്നോണം കാണാറുണ്ട്.
കടന്നൽ കോളനി ഒറ്റയടിക്ക് നശിപ്പിക്കാനുള്ള മാർഗങ്ങൾ യുവാക്കളൊഴികെയുള്ള നാട്ടുകാർ ചിന്തിക്കാൻ തുടങ്ങി. (എന്റെ നാട്ടിലെ യുവാക്കൾക്ക് അതൊന്നും ചിന്തിക്കാനുള്ള നേരമില്ല, നേരമുള്ളപ്പോൾ ബോധമില്ല)
കടന്നൽ വന്യജീവിയല്ലെ? എനിക്കൊരു സംശയം; നേരെ ഫോൺ കറക്കി,,, ബോൺസായിയുടെ ഉടമ, ബ്ലോഗർ ചോപ്രയെ,,, ഏത് വന്യജീവിയെക്കണ്ടാലും വിളിക്കണം എന്ന് പറഞ്ഞ് നമ്മുടെ ചോപ്രാജി ഫോൺനമ്പർ തന്നതാണ്. അങ്ങനെ വിളിച്ചപ്പോൾ ചോപ്രാജി പറയുന്നു, ‘കടന്നൽ വന്യജീവിയല്ല, അതിനെ കൊല്ലുന്ന കാര്യം കൂടുതൽ അറിയാൻ ഹെഡ്‌ഓഫീസിലേക്ക് വിളിക്കാൻ’.
അടുത്ത കോൾ ഹെഡ്‌ഓഫീസിലേക്ക്,,, അതാ വരുന്നു മറുപടി, ‘ഇതൊന്നും നമ്മുടെ കാര്യമല്ല, നിങ്ങളുടെ ഇഷ്ടം പോലെ പിടിച്ച്‌കൊല്ലുകയോ തീവെച്ച്‌കൊല്ലുകയോ ചെയ്‌തോളൂ,, നമ്മൾ കൊഴപ്പത്തിനും കേസിനുമൊന്നും വരില്ല’.
അങ്ങനെ ആ രാത്രി വന്നു,,, ഇരുട്ടുള്ള ആ രാത്രി. നിർത്തിയിട്ട വാഹനത്തിൽ നിന്നും പെട്രോൾ ഊറ്റിയെടുത്തത് അതിൽ മുക്കിയ തെങ്ങോലകൾ വലിയ മുളയുടെ അറ്റത്ത് കെട്ടി. ആ കെട്ടിന്റെ തുടർച്ചയായ കയർ പെട്രോളിൽ കുതിർത്ത് മുളയുടെ താഴെയറ്റം വരെ എത്തിച്ചു.
നമ്മുടെ കടന്നൽ കോളനിയിലെ റാണിയും രാജാവും തൊഴിലാളികളും പട്ടാളക്കാരു സുഖമായി ഉറങ്ങുന്ന ആ രാത്രി അത് സംഭവിച്ചു. ഏതാനും മനുഷ്യന്മാർ ചേർന്ന് മുള ഉയർത്തിയപ്പോൾ താഴ്ന്ന് കിടക്കുന്ന കയറിന്റെ അറ്റത്ത് തീക്കൊളുത്തി. തീ കയറിലൂടെ മേലോട്ടുയർന്ന് പെട്രോൾ മുക്കിയ ഓല ജ്വലിച്ച് കത്തി,,,
കടന്നൽ കോളനി പൂർണ്ണമായി കത്തിനശിച്ചു. പൾപ് കൊണ്ട് നിർമ്മിച്ച കൂടിന്റെ അവശിഷ്ടം ഏതാനും ദിവസത്തിനുശേഷം മരത്തിൽനിന്നും താഴെ വീണപ്പോൾ ഫോട്ടോ എടുക്കാൻ കഴിഞ്ഞു.
തട്ടു തട്ടുകളായി നിർമ്മിച്ച ഈ കൂട്ടിൽ ഒരിക്കൽ അനേകം കടന്നലുകൾ താമസിച്ചിരുന്നു.
ശില്പചാരുത കലർത്തി പടുത്തുയർത്തിയ കടന്നൽകൂടിന്റെ ഓരോ അറയിലും ഒരുകാലത്ത് ജീവചൈതന്യം തുളുമ്പിയിരുന്നു.